മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി. 54 കാരിയായ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല. ‘അരയന്നങ്ങളുടെ വീട്’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിൽ എത്തുന്നത്. മലയാളത്തിൽ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന അവർ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും തിളങ്ങി. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. അടുത്തിടെ താരം തിരിച്ചെത്തിയിരുന്നു.
ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും വിവാഹം വേണ്ടായെന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും വെളിപ്പെടുത്തി നടി. അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴിയെന്ന് താരം പറയുന്നു. ‘എന്തുകൊണ്ട് മലയാള സിനിമയിലേക്ക് വരുന്നില്ല സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്.’
‘നാല്‍പ്പത്തിയഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമ്മ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഇതുവരെ ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തുന്ന കഥാപാത്രങ്ങളുമായി മാത്രം ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ മതിയെന്നാണ് തീരുമാനം. യാത്രകള്‍ക്കിടെ കാണുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ഓടിയെത്തുന്നവരില്‍ അധികവും മലയാളികളാണ്.’
‘ചില സിനിമകളില്‍ കഥാപാത്രങ്ങളായി എന്റെ മുഖം അവര്‍ സങ്കൽപിച്ചിരുന്നെന്നും ആ വേഷം ഞാന്‍ ചെയ്താല്‍ നന്നായേനെയെന്നും അവര്‍ പറയുമ്പോള്‍ മനസില്‍ സന്തോഷം നിറയും. മലയാളസിനിമയില്‍ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. അരയന്നങ്ങളുടെ വീട് സിനിമയില്‍ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്ന് ആദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.’
‘നൃത്തവും അഭിനയവുമാണ് എന്റെ ജീവിതമെന്ന് ഞാന്‍ എത്രയോ മുമ്പെ തീരുമാനിച്ചുറപ്പിച്ചിരുന്നു. വിവാഹപ്രായമായപ്പോള്‍ സ്വാഭാവികമായും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സമ്മര്‍ദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാന്‍ മനസ് ഒരുക്കമായിരുന്നില്ല. അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴിയെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്.’
‘അവരോടെനിക്ക് സ്‌നേഹവും ബഹുമാനവുമാണ്. അവര്‍ അങ്ങനെയും ഞാനിങ്ങനെയും ജീവിക്കട്ടെ. സ്ത്രീകള്‍ക്ക് വിവാഹം കഴിച്ചും കഴിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്ന് അവിവാഹിതയായി തുടരാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെയും സ്ത്രീകളെയും എനിക്കറിയാം. ഞാനത്തരമൊരു തീരുമാനമെടുത്തകാലത്ത് ആ വഴിക്ക് നീങ്ങുന്നവര്‍ താരതമ്യേന കുറവായിരുന്നുവെന്ന് മാത്രം.
‘
‘സാമ്പത്തിക സുരക്ഷിതത്വമാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാമ്പത്തികഭദ്രത ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ നമുക്ക് നമ്മെക്കുറിച്ചുതന്നെ അഭിമാനമുണ്ടാകും. അവിവാഹിതയായി തുടരുന്നതില്‍ സന്തോഷവതിയാണ്. എന്റെ ലോകത്ത് ഞാന്‍ തിരക്കിലാണ്.